ഇസ്രായേലില്‍ സേവനമനുഷ്ഠിച്ചിരുന്ന വത്തിക്കാന്‍ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിരേല്ലി മാർച്ച് 13 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് നല്കിയ വിജ്ഞാപനമനുസരിച്ച്, ഇന്ത്യയുടെ പുതിയ നുൻസിയോയാകും.
1953 മാർച്ച് 13 ന് വടക്കൻ ഇറ്റലിയിലെ ലോംബാർഡി മേഖലയിലെ ബെർഗാമോയിലെ പ്രിഡോറിലാണ് ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിരേല്ലി ജനിച്ചത്. 1978 ജൂൺ 17 ന് ബെർഗാമോ രൂപതയ്ക്ക് വേണ്ടി വൈദികനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1987 ജൂലൈ 13 ന് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ പ്രവേശിച്ച അദ്ദേഹം ന്യൂസിലാന്റിലെയും കാമറൂണിലെയും പാപ്പൽ ഡിപ്ലോമാറ്റിക് മിഷനുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ജനറൽ അഫയേഴ്സ് സെക്ഷനിലും ജോലി ചെയ്തിട്ടുണ്ട്.
2006 ഏപ്രിൽ 13 ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ഇന്തോനേഷ്യയിലെ അപ്പസ്തോലിക് നുൻസിയോയായി നിയമിച്ചു. 2006 ജൂൺ 17 നാണ് അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചത്. ഇന്തോനേഷ്യയിലെ അപ്പോസ്തോലിക് നുൻസിയോയെന്ന നിലയിലുള്ള ചുമതലകള്‍ക്ക് പുറമേ 2006 ഒക്ടോബർ 10 ന് കിഴക്കൻ തിമോറിലേക്ക് അപ്പോസ്തോലിക് നുൻസിയോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 ജനുവരി 13 ന് സിംഗപ്പൂരിലെ അപ്പോസ്തോലിക് നുൻസിയോ, മലേഷ്യയിലേയും ബ്രൂണൈയിലേയും അപ്പസ്തോലിക പ്രതിനിധി, വിയറ്റ്നാമിന്റെ നോൺ റെസിഡൻഷ്യൽ പോണ്ടിഫിക്കൽ പ്രതിനിധി എന്നീ നിലകളിൽ നിയമിതനായി. 2011 ജൂൺ 18 ന് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലെ (ആസിയാൻ) അപ്പോസ്തോലിക് നുൻസിയോയായി നിയമിതനായി.
2017 സെപ്റ്റംബർ 13 ന് ഇസ്രായേലിലെ അപ്പസ്തോലിക നുൻസിയോയും ജറുസലേമിലേയും പലസ്തീനിലേയും അപ്പസ്തോലിക പ്രതിനിധിയായും 2017 സെപ്റ്റംബർ 15 ന് സൈപ്രസിലേക്ക് അപ്പോസ്തോലിക നുൻസിയോയായും നിയമിക്കപ്പെട്ടു. മാതൃഭാഷയായ ഇറ്റാലിയൻ കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കും.